
കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം വായ്പ 50000 കോടി രൂപ പിന്നിട്ടു
2019 നവംബർ 29 ന് നിലവിൽ വന്ന കേരള ബാങ്കിന്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടിരിക്കുന്നു എന്ന സന്തോഷം അറിയിക്കുന്നു. കേരള ബാങ്ക് രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്.
മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപീക്കുന്ന നിക്ഷേപം കേരളത്തിൽ തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം (CD Ratio) 75% ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിലവാരമാണ്.
മൊത്തം വായ്പയിൽ 25% കാർഷിക മേഖലയിലും 25% പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും, കാർഷിക, ചെറുകിട സംരംഭക മേഖലയുടെ വളർച്ചയ്ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കേരള ബാങ്ക് വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്പയുടെ 12.30% വായ്പ നൽകിയിട്ടുണ്ട്. 31-12-2024 പ്രകാരം 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നൽകിയിട്ടുള്ളത്.
• കേരളത്തിൽ പ്രവർത്തിക്കുന്ന 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50000 കോടിയ്ക്ക് മുകളിൽ എത്തിയ 5 ബാങ്കുുകളിൽ ഒന്നായി കേരള ബാങ്ക് മാറിയിരിക്കുന്നു.
• കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്പാ ബാക്കി നിൽപ്പിൽ 2-ാം സ്ഥാനം കേരള ബാങ്കിനാണ്.
• കേരളത്തിലെ മൊത്തം ബാങ്ക് വായ്പയുടെ 8.42% കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണ്.
• രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50000 കോടി വായ്പ ബാക്കി നിൽപ്പ് പിന്നിട്ട ആദ്യ ബാങ്ക് കേരള ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ 31-03-2024 ലെ വായ്പ 33682 കോടി രൂപയാണ്. രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്പയുടെ 19 ശതമാനവും കേരള ബാങ്കിന്റെ സംഭാവനയാണ്.
• ഈ സാമ്പത്തിക വർഷം പുതിയതായി അനുവദിച്ച 16000 കോടി രൂപയുടെ വായ്പയിൽ 3000 കോടി രൂപ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കാണ് അനുവദിച്ചത്.
• ബാങ്ക് അനുവദിച്ച സ്വർണപണയ വായ്പയിനത്തിൽ 6024 കോടി രൂപയാണ് ബാക്കിനിൽപ്പ്. ഇതിൽ 2577 കോടി രൂപയും കാർഷിക സ്വർണ്ണപ്പണയ വായ്പ ഇനത്തിലാണ്.
• നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചരണം തെറ്റിച്ചുകൊണ്ട് വായ്പാ വിതരണത്തിൽ 1833 കോടിയുടെ വർദ്ധനവാണ് തൻവർഷം രേഖപ്പെടുത്തിയത്. ഇതുമൂലം പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപയുടെ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു.
• കേരള ബാങ്കിൽ കേരള സമൂഹത്തിനുള്ള വിശ്വാസ്യത വെളിപ്പെടുത്തുന്നതരത്തിൽ നിക്ഷേപത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപത്തിൽ ഈ സാമ്പത്തിക വർഷം 1600 കോടി രൂപ വർദ്ധനവുണ്ട്.
• വ്യക്തികൾക്കും സംഘങ്ങൾക്കും ഒരേ നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കുനുസൃതമായി നവംബർ മാസത്തിൽ പലിശ ഏകീകരണം നടത്തി. നിലവിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് കേരള ബാങ്കാണ്. മുതിർന്ന പൗരന്മാർക്ക് 8.75% പലിശ ലഭ്യമാണ്.
• കർഷകരുടെ ഉന്നമനവും, കാർഷിക പുരോഗതിയും ലക്ഷ്യമാക്കി കേരള ബാങ്കിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ 100 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPOs) ആരംഭിക്കുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 29 FPO കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
• കാർഷികാധിഷ്ഠിത വ്യവസായങ്ങളും / സേവനങ്ങളും ആരംഭിക്കുന്നതിന് 1 % പലിശ നിരക്കിൽ PACS കൾക്ക് നൽകിയ AIF വായ്പാ പദ്ധതികളിൽ 56 എണ്ണം പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തു. 203 കോടി രൂപ ഈയിനത്തിൽ അനുവദിച്ചിട്ടുണ്ട്.
• സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ മെച്ചപ്പെട്ട സേവനം ലക്ഷ്യമാക്കി കേരള ബാങ്കും, മിൽമയും ധാരണാപത്രം ഒപ്പു വച്ചു. ക്ഷീര കർഷകർക്കായി 3 ലക്ഷം രൂപ വരെ ലഭിക്കുന്ന ക്ഷീരമിത്ര വായ്പയും, മിൽമ ഡീലർമാർക്കായി 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ഫ്രാഞ്ചൈസി ക്യാഷ് ക്രെഡിറ്റ് ലോണും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കാൻ ധാരണയായി. കേരള ബാങ്കിന്റെ 823 ശാഖകളിലൂടെയും മിൽമയുടെ കീഴിലുള്ള 10.6 ലക്ഷത്തിലധികം ക്ഷീര കർഷകർക്കും 30000 ലധികം ഡീലർമാർക്കും വായ്പ നൽകും.
കേരളത്തിന്റെ ഗ്രാമീണ കാർഷിക സംരംഭക മേഖലയിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിയുന്ന കേരള ബാങ്കിന്റെ വളർച്ചയുടെ ഈ ഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകാരികളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.